മഹത്തായ ഭാരത പൈതൃകത്തിന്റെ അമൂല്യമായ മുത്തുകൾ പെറുക്കി വയ്ക്കാൻ ഒരു എളിയ ശ്രമം

Thursday, February 7, 2013

ഗണപതി സൂക്തം



ഗണപതി സൂക്തം
ഋഗ്വേദം മണ്ഡലം 2, സൂക്തം 23, മന്ത്രം 1-19




ഗണാനാം ത്വാ ഗണപതിം ഹവാമഹേ

കവീം കവീനാമുപമശ്രവസ്തമം

ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത്

ആനഃ ശൃണ്വൻ ഊതിഭിഃ സീനസാദനം



ഋഷി :- ശൃത്സമദഃ ദേവത:- ബ്രഹ്മണസ്പതിഃ ഛന്ദഃ :- ജഗതി
അന്വയം
          ഹേ, ബ്രഹ്മണസ്പതേ ഗണാനാം ഗണപതീം കവീനാം കവീം ഉപമശ്രവഃതമം ബ്രഹ്മണാം ത്വാ ഹവാ മഹേ,  നഃ ശൃണ്വൻ ഊതിഭിഃ സാദനം ആസീദ

അർത്ഥം
          ഹേ ബ്രഹ്മണസ്പതേ, അങ്ങ് ഗണങ്ങളുടെ ഗണപതിയും കവികളുടെ കവിയും അത്യന്തം യശസ്വിയും ശ്രേഷ്ഠനും തേജസ്വിയും ആകുന്നു.  അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു.  ഞങ്ങളുടെ സ്തുതിയെ കേട്ടിട്ട് ഭക്ഷണസാധനങ്ങളോടുകൂടി ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും.

ഭാഷ്യം
          ഈ മന്ത്രത്തിന്റെ ദേവത അഥവാ പ്രതിപാദ്യവിഷയം ബ്രഹ്മണസ്പതിയാണ്. ഇവിടെ ബ്രഹ്മശബ്ദം വേദത്തെക്കുടിയ്ക്കുന്നു.  വേദത്തിന്റെ പാലകനും ഉപാസകനുമാണ് ബ്രഹ്മണസ്പതി.  ആ ബ്രഹ്മണസ്പതി എങ്ങനെയുള്ളവനാണ്?  പ്രഥമവിശേഷണം ഗണാനാം ഗണപതി എന്നാണ്.  ‘ഗണ് – സംഖ്യാനേ’ എന്ന ധാതുവിൽ നിന്നാണ് ഗണശബ്ദമുണ്ടാവുന്നത്.  എണ്ണൽ ആണ് ഗണനം.  ഒന്നിൽ കൂടുതലുള്ള പദാർഥങ്ങളെയേ എണ്ണാൻ പറ്റുകയുള്ളൂ.  അതായത് ഗണം അനേകങ്ങളുടെ കൂട്ടമാണ്, അഥവാ സംഘാതമാണ്.  പരമാണുക്കളുടെ സംഘാതമാണ് ഈ ജഗത്തിലെ ഓരോ പദാർഥങ്ങളും.  അങ്ങനെയുള്ള പദാർഥങ്ങളുടെ സമൂഹമാണ് പ്രപഞ്ചം.  പ്രപഞ്ചത്തിന്റെ പമ്ലകനും പോഷകനും നിയന്താവുമാണ് ഗണപതി.  (ഗജാനനനായ ഗണപതിയെ കുറിക്കുന്നതല്ല ഈ മന്ത്രം.  കാരണം, ഗണപതി ശബ്ദത്തിന് ഗജാനനനെന്നർത്ഥമില്ല.  ശബ്ദാഭിരൂപം മൂലം ഗജമുഖനെ ഉപാസിക്കുന്നതിയായി ഈ മന്ത്രം ഉപയോഗിക്കുന്നുവെന്നു മാത്രം).  സകല അറിവിന്റെയും ഉറവും ഉറവിടവുമായ ബ്രഹ്മണസ്പതിയുടെ മറ്റൊരു പേരാണ് അഥവാ വിശേഷണമാണ് ഗണപതി.
           ബ്രഹ്മണസ്പതി ‘കവീനാം കവി’യാണ്.  ഈശ്വരൻ കവിയാണ് – ക്രാന്തദർശിയാണ്.  അനേകം കവികളിൽ - ജ്ഞാനികളിൽ വച്ച് ഉത്തമനായ കവിയാണ്, ബ്രഹ്മണസ്പതി.  പശ്യദേവസ്യ കാവ്യം നമമാരനജീര്യതി. (അഥർവ്വം) സാധാരണ കവികളുടെ കാവ്യം ചിരസ്ഥായിയല്ല.  ഈശ്വരന്റെ കീർത്തിയോട് ഉപമിക്കാൻ മറ്റൊരു കീർത്തിയില്ല.  മാത്രമല്ല ജ്യേഷ്ഠരാജനാണ്.  ജ്ഞാനം, കർമ്മം, ബലം എന്നിവയിൽ ഈശ്വരൻ ചൊരിയുന്ന പ്രകാശം ജ്യേഷ്ഠമാണ് – പക്വമാണ്.  അതിനാൽ ശ്രേഷ്ഠതേജസ്വിയാണ്.  മാത്രമല്ല മന്ത്രങ്ങളുടെ സ്വാമിയുമാണ്.  അങ്ങനെയുള്ള അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു.  ഞങ്ങളുടെ സ്തുതികൾ കേൾക്കുന്നവനായ അങ്ങ് ഞങ്ങളുടെ സംരക്ഷയ്ക്കായി  ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും. 
 

2 comments:

  1. ഹേ ബ്രഹ്മണസ്പതേ, അങ്ങ് ഗണങ്ങളുടെ ഗണപതിയും കവികളുടെ കവിയും അത്യന്തം യശസ്വിയും ശ്രേഷ്ഠനും തേജസ്വിയും ആകുന്നു. അങ്ങയെ ഞങ്ങൾ സഹായാർത്ഥം വിളിക്കുന്നു. ഞങ്ങളുടെ സ്തുതിയെ കേട്ടിട്ട് ഭക്ഷണസാധനങ്ങളോടുകൂടി ഞങ്ങളുടെ ഗൃഹത്തിൽ വന്നിരുന്നാലും.

    ReplyDelete
  2. തങ്കപതക്കത്തിലകം ചാ‍ർത്തിയ തിരുനെറ്റിത്തടവും

    കൊമ്പുകൾ രണ്ടിനുമിടയിൽ വിളങ്ങും തുമ്പിക്കരവടിവും


    ശുഭാശംസകൾ.......

    ReplyDelete